ഒന്നു ശ്രദ്ധിക്കൂ നിങ്ങളുടെ മക്കള്‍ പരിധിക്കകത്താണൊ

sankar-edakurussi
2010 ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെ പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നു. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ കുട്ടികളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകവും മൊബൈലും ഇന്റര്‍നെറ്റും വഴി വളര്‍ന്ന ബന്ധങ്ങളാണ്. മൊബൈല്‍-സൈബര്‍ വലകളില്‍ കുരുങ്ങി അവസാനിക്കുന്ന കേരളീയ ജീവിതത്തിന്റെ ഞെട്ടിക്കുന്ന  ചിത്രം ഇന്നു മുതല്‍.
============================

കടല്‍ കടന്നാണ് ഈ കഥ വരുന്നത്. മരുഭൂമിയുടെ ചൂടും ചൂരുമുണ്ടതിന്. ഗള്‍ഫില്‍ ഉന്നത ജോലിയുള്ള കുടുംബിനിയുടെ ജീവിതം പരിധിക്ക് പുറത്തായത് ഒരു മിസ്ഡ് കോളിലാണ്. നാട്ടിലേക്ക് വിളിച്ച കോള്‍ മാറിക്കിട്ടിയത് അജ്ഞാതനായ യുവാവിന്. നമ്പര്‍ മാറിയതാണെന്ന ക്ഷമാപണം നടത്തി ആദ്യ വിളി അവസാനിപ്പിച്ചെങ്കിലും നാട്ടിലുള്ള യുവാവ് അതില്‍ പിടിച്ചു കയറി. ആ ബന്ധം വളര്‍ന്നു. ഗള്‍ഫിലെ വിലകൂടിയ ഫ്‌ളാറ്റുകളിലൊന്നില്‍ ഭര്‍ത്താവും മക്കളുമൊത്ത് കഴിയുന്ന യുവതി അവരില്ലാത്ത സമയങ്ങളില്‍ അയാളെ വിളിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും വിളികളുടെ ദൈര്‍ഘ്യം കൂടി. തിരക്കു പിടിച്ച ജീവിതത്തില്‍ ഭര്‍ത്താവില്‍നിന്ന് കിട്ടാത്തതെന്തോ ഒന്ന്; സാന്ത്വനമായും തമാശകളായും ഫോണിലൂടെ അവള്‍ക്ക് ലഭിച്ചു തുടങ്ങി. ആദ്യം ശബ്ദത്തെയും പിന്നെ അതിന്റെ ഉടമയെയും അവള്‍ എല്ലാംമറന്ന് പ്രണയിച്ചു. പലപ്പോഴും മണിക്കൂറുകളോളം കടല്‍ കടന്ന് വിളി വന്നു. ഭര്‍ത്താവിനോട് പറയാത്ത പലതും അജ്ഞാത കാമുകനുമായി പങ്കുവെക്കപ്പെട്ടു. ഇപ്പുറത്ത് ഗള്‍ഫില്‍നിന്നുള്ള സമ്പന്നയായ ഇരയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ അയാള്‍ അത് മുതലെടുത്ത് അവളുടെ ഹൃദയത്തിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പതിയേ കടല്‍ കടന്നെത്തിത്തുടങ്ങി. നാളുകള്‍ കഴിഞ്ഞപ്പോള്‍ പരസ്‌പരം കാണാന്‍ വയ്യാതെ മുന്നോട്ടു പോകാനാവില്ലെന്നായി. അവള്‍ തനിച്ച് നാട്ടിലെത്തി. കണ്‍കുളിര്‍ക്കെ കാമുകനെ കണ്ടു. എല്ലാംപങ്കിട്ട് സമ്മാനങ്ങള്‍ പലതുംനല്‍കി തിരിച്ചു പോയി. പിന്നെ കാമുകന്റെ ഊഴമായിരുന്നു. അയാള്‍ക്ക് ഗള്‍ഫിലെത്താന്‍ വിസയും ടിക്കറ്റും അവള്‍ അയച്ചു കൊടുത്തു. ഗള്‍ഫിലെത്തിയ കാമുകനുമായി ഭര്‍ത്താവറിയാതെ ചുറ്റിക്കറങ്ങി. വിലകൂടിയ ഹോട്ടലില്‍ അയാള്‍ക്കുവേണ്ടി എടുത്ത മുറിയില്‍ അവള്‍ ഇടക്കിടെ സന്ദര്‍ശകയായി. നാട്ടിലേക്ക് മടങ്ങിയ യുവാവ് തന്റെ ആവശ്യങ്ങളെല്ലാം അവളെ അറിയിച്ചു തുടങ്ങി. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍. പിന്നീട് അതിന്റെ വലുപ്പം കൂടി. ബാങ്ക് അക്കൗണ്ടില്‍നിന്ന് വന്‍തുക ചോര്‍ന്നു തുടങ്ങി. പണത്തിന്റെ എന്തോ ആവശ്യംവന്ന ഭര്‍ത്താവ് ഭാര്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വന്‍ തുകയുടെ കുറവ് കാണുന്നത്. സ്വപ്‌നതുല്യമായ ജീവിതത്തില്‍ ആദ്യ തുള വീഴുകയായിരുന്നു. അത് വലുതായി. ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ അവള്‍ക്കായില്ല. പണമാവശ്യപ്പെട്ടുകൊണ്ടുള്ള കാമുകന്റെ മെസേജുകള്‍ വീണ്ടും പ്രവഹിച്ചു. കടുത്ത സമ്മര്‍ദത്തില്‍ ഒരു പെണ്‍മനസ്സിന്റെ താളംതെറ്റാന്‍ പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല. മാനസികമായി തകര്‍ന്ന ഭര്‍ത്താവ് കുട്ടികളെയും കൂട്ടി മാറി താമസിച്ചു. കേരളത്തിലെ പ്രശസ്തനായ മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലാണ് യുവതിയിപ്പോള്‍ എന്നത് കഥാന്ത്യം. മരുന്നിന്റെ ശക്തിയില്‍ തളര്‍ന്ന അവളുടെ ശരീരത്തില്‍ പാതി മരിച്ച ഒരു മനസ്സാണിപ്പോഴുള്ളത്. ചില്ലു പാത്രംപോലെ ചിതറിയ ജീവിതവുമായി ഭര്‍ത്താവും മക്കളും മരുഭൂമിയിലും.
വഴിതെറ്റിയ ഒരു കോള്‍ബിസിനസുകാരനായ ഭര്‍ത്താവ്. വീട്ടില്‍ ഭാര്യ തനിച്ച്. എല്ലാമുണ്ടായിട്ടും അവര്‍ക്ക് മക്കളുണ്ടായില്ല. ഭാര്യയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അയാള്‍ ഒറ്റക്കിരുന്ന് മുഷിയുമ്പോള്‍ താനുമായി സംസാരിക്കാന്‍ മൊബൈല്‍ നല്‍കി. തിരക്കു കാരണം അയാള്‍ക്ക് പലപ്പോഴും സംസാരിക്കാനായില്ല. ഇടക്കിടെ തന്നോട് സംസാരിക്കാറുള്ള തൊട്ടവീട്ടിലെ പയ്യന്‍ അപ്രതീക്ഷിതമായാണ് അവളോട് മൊബൈല്‍ നമ്പര്‍ ചോദിച്ചത്. അറിയാവുന്ന പയ്യനായതുകൊണ്ട് നമ്പര്‍ നല്‍കുന്നതില്‍ അപാകതയൊന്നും തോന്നിയില്ല. ആഴത്തിലുള്ള സ്‌നേഹബന്ധമാക്കി അതുമാറ്റാന്‍ പയ്യന് ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകി തിരിച്ചെത്തുന്ന ഭര്‍ത്താവ് അയല്‍വീട്ടിലെ കാമുകനുമായുള്ള ബന്ധത്തിന് ആക്കം കൂട്ടി. ഭര്‍ത്താവ് ഇറങ്ങിയാല്‍ കാമുകന്‍ വീട്ടിലെത്തിത്തുടങ്ങി. വേര്‍പിരിയാനാവാത്ത രീതിയിലേക്ക് അതുമാറി. അപ്രതീക്ഷിതമായി നേരത്തെ വീട്ടിലെത്തിയ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ കാണുന്നത് അയല്‍ക്കാരനെയാണ്. ബഹളം കേട്ട് അയല്‍ക്കാരും നാട്ടുകാരുമെത്തി പയ്യനെ നാട്ടില്‍നിന്ന് അടിച്ചോടിച്ചു. എന്നാല്‍, ഭര്‍ത്താവിനെ ഞെട്ടിപ്പിച്ച് തനിക്ക് അവനെ കാണാതെ ജീവിക്കാനാവില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. ഭാര്യയുടെ വഴിവിട്ട പോക്കിന് ഉത്തരവാദി താന്‍ കൂടിയാണെന്ന തിരിച്ചറിവില്‍ അതയാള്‍ അത്ര കാര്യമാക്കിയില്ല. തന്റെ ജീവിതത്തിലേക്ക് അവളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തല്‍ക്കാലം മാതാപിതാക്കളോടൊപ്പം വിട്ടു. എന്നാല്‍, കാമുകനുമായി വീണ്ടും ബന്ധം സ്ഥാപിച്ചുവെന്നും അവനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നുമുള്ള മൊബൈല്‍ സന്ദേശമാണ് ഭാര്യയില്‍നിന്ന് അയാള്‍ക്കു ലഭിച്ചത്. മാനസിക നില തകര്‍ന്ന്, മദ്യത്തിന് അടിപ്പെട്ട് അയാളിപ്പോഴും ജീവിക്കുന്നുണ്ട്.കേരളം മാറുന്നു!ഇതൊക്കെ വെറും കഥകളാണെന്നു കരുതിയാണ് മലയാളി കുടുംബങ്ങള്‍ തള്ളിക്കളയുക! പക്ഷേ ഒന്നുണ്ട്, 2010 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെയും പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നുവെന്ന് വിശ്വസിക്കാതിരുന്നിട്ട് കാര്യമില്ല. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ മക്കളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകങ്ങളും മൊബൈലും ഇന്റര്‍നെറ്റും വഴി കരുപ്പിടിപ്പിച്ച ബന്ധങ്ങളാണ്. ലാന്‍ഡ് ഫോണുകള്‍ക്കു പകരം മൊബൈലാവുകയും ഒരു വീട്ടില്‍തന്നെ അഞ്ചും ആറും കണക്ഷനാവുകയും കുട്ടികളുടെ കൈയില്‍ പോലും രണ്ടും മൂന്നും സിമ്മുമൊക്കെ വരുകയും ചെയ്തപ്പോള്‍ അതിനു പിന്നിലെ ചതിക്കുഴികള്‍ ആരും കണ്ടില്ല. പഠനാവശ്യത്തിനെന്ന പേരില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിയന്ത്രണമില്ലാതെ മക്കള്‍ക്ക് വിട്ടുകൊടുത്തവരും പുത്തന്‍ പുതിയ മൊബൈലുകള്‍ കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും ഒരു പോലെ നല്‍കിയവരും അപകടക്കെണി തിരിച്ചറിഞ്ഞില്ല. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് പാതിരാവിലാണ്. രാത്രി പതിനൊന്നിന് ശേഷം മാത്രം വിളിക്കാന്‍ സിമ്മുകള്‍ സൂക്ഷിക്കുന്ന സാമൂഹിക ദ്രോഹികള്‍ നമുക്കിടയിലുണ്ട്. ഇവരില്‍ 99 ശതമാനത്തിന്റെയും വിലാസം വ്യാജമാണ്. ആര്‍ക്കുവേണമെങ്കിലും കണക്ഷന്‍ നല്‍കാന്‍ തയാറായി മൊബൈല്‍ കമ്പനികളുടെ ഏജന്റുമാര്‍ നില്‍ക്കുമ്പോള്‍ അത്തരമൊരു സിം സംഘടിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. പ്രതിമാസം രണ്ടു കോടി കണക്ഷനുകള്‍ നമ്മുടെ രാജ്യത്ത് വിറ്റഴിയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. 2010 സെപ്റ്റംബര്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഒരു മാസ കാലയളവില്‍ മാത്രം സംസ്ഥാനത്ത് വിറ്റഴിഞ്ഞത് 8,07,498 കണക്ഷനുകളാണ്.

ഇതെല്ലാം പുതിയ കണക്ഷനുകളല്ലെന്ന് വ്യക്തമാണ്. രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പലപ്പോഴും വിളി വരുന്നത്. പത്തു മുതല്‍ 40 വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ ഇങ്ങനെ വരുന്ന കോളുകള്‍ക്ക് പത്തു പേരില്‍ മൂന്നുപേരെങ്കിലും മറുപടി പറയുന്നുണ്ടെന്നാണ്. പത്തിനും 25നും ഇടക്ക് പ്രായമുള്ളവരാണെങ്കില്‍ അഞ്ചുപേരെങ്കിലും ഫോണെടുക്കുമെന്ന് ഉറപ്പ്. മറുഭാഗത്ത് സ്ത്രീകളാണെങ്കില്‍ ആ വിളി ആവര്‍ത്തിക്കും.പത്ത് നമ്പറിലേക്ക് വിളിച്ചാല്‍ രണ്ടെണ്ണമെങ്കിലും അനുകൂലമായി പ്രതികരിക്കുമെന്ന് വിളിക്കുന്നവനറിയാം. അതുമതി ഒരു ജീവിതം തകരാന്‍. ഇത്തരത്തില്‍ ഒരു കോളെങ്കിലും വരാത്ത സ്ത്രീകള്‍ ഉണ്ടാവില്ല. കുറഞ്ഞ കാശിന് ഇന്റര്‍നെറ്റ് കോളുകള്‍ വ്യാപകമായതോടെ ഗള്‍ഫിലുള്ള ഞരമ്പു രോഗികളിലേക്കും ഈ അസുഖം പടര്‍ന്നിട്ടുണ്ട്. വഴി തെറ്റി വന്ന ഒരു കോളിന്റെ പേരില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറിലെ ചാറ്റിങ് മുറിയില്‍ അജ്ഞാത സുഹൃത്തിന്റെ മധുര വാഗ്ദാനങ്ങളില്‍ മയങ്ങി ജീവിതത്തിന്റെ പരിധിക്കു പുറത്തായവര്‍ നിരവധിയാണ്. ആറാം ക്ലാസ് വിദ്യാര്‍ഥിനി മുതല്‍ 68കാരനായ വൃദ്ധന്‍ വരെ ഈ കണ്ണിയിലുണ്ട്. എന്റെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരൊന്നും ഇരകളാവുന്നില്ലെന്ന് ഒരു തീര്‍ച്ചയും വേണ്ട. പറയാന്‍ പോകുന്ന കഥകളൊക്കെ എവിടെ നടന്നു, ആരാണ് ഇര എന്നൊന്നും ചോദിക്കരുത്. വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ ചുറ്റുവട്ടത്ത് ഇതൊക്കെ നടക്കുന്നുണ്ട് എന്നറിയുക.  വീട്ടില്‍നിന്ന് ഇറങ്ങുന്ന മക്കളില്‍ പലരും പരിധിക്കു പുറത്താണെന്നും നാം അറിയുക. അവര്‍ അകപ്പെട്ടിരിക്കുന്ന കെണികളെ സംബന്ധിച്ച് അമ്മമാര്‍ അറിയുന്നത് എല്ലാം കൈവിട്ടുപോയ



ശേഷമാണ്.
by net

No comments:

Post a Comment

എഴുതുക എനിക്കായി....